നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കിമ്യ ലോഡർ

ദൈവം നിങ്ങളെ അറിയുന്നു

എന്റെ അമ്മയ്ക്ക് ഒരു മൈൽ അകലെ നിന്ന് പ്രതിസന്ധി മണത്തറിയാൻ കഴിയുമെന്നു തോന്നുന്നു. ഒരിക്കൽ, സ്‌കൂളിലെ ഒരു കഠിനമായ ദിവസത്തിനുശേഷം, ആരും ശ്രദ്ധിക്കില്ല എന്ന പ്രതീക്ഷയിൽ ഞാൻ എന്റെ നിരാശ മറയ്ക്കാൻ ശ്രമിച്ചു. “എന്തു പറ്റി?’’ അമ്മ ചോദിച്ചു. എന്നിട്ട് അമ്മ കൂട്ടിച്ചേർത്തു, “ഒന്നും ഇല്ല എന്നു പറയുന്നതിന് മുമ്പ്, ഞാൻ നിന്റെ അമ്മയാണെന്ന് ഓർക്കുക. ഞാൻ നിന്നെ പ്രസവിച്ചു, നീ നിന്നെ അറിയുന്നതിനേക്കാൾ നന്നായി എനിക്ക് നിന്നെ അറിയാം.’’ ഞാൻ ആരാണെന്ന അമ്മയുടെ ആഴത്തിലുള്ള അവബോധം, എനിക്ക് അമ്മയെ ഏറ്റവും ആവശ്യമുള്ള നിമിഷങ്ങളിൽ എനിക്കൊപ്പം ഉണ്ടായിരിക്കാൻ അമ്മയെ സഹായിക്കുന്നുവെന്ന് അമ്മ സ്ഥിരമായി എന്നെ ഓർമ്മിപ്പിച്ചു.

യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നമ്മെ അടുത്തറിയുന്ന ഒരു ദൈവം നമ്മെ പരിപാലിക്കുന്നു. സങ്കീർത്തനക്കാരനായ ദാവീദ്, തന്റെ മക്കളുടെ ജീവിതത്തോടുള്ള ദൈവത്തിന്റെ ശ്രദ്ധയെ പ്രശംസിച്ചു, “യഹോവേ, നീ എന്നെ ശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു. ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു’’ (സങ്കീർത്തനം 139:1-2). നാം ആരാണെന്ന് ദൈവത്തിന് അറിയാമെന്നതിനാൽ - നമ്മുടെ ഓരോ ചിന്തയും ആഗ്രഹവും പ്രവൃത്തിയും - അവന്റെ സമൃദ്ധമായ സ്‌നേഹത്തിന്റെയും കരുതലിന്റെയും അതിരുകൾക്കപ്പുറത്ത് നമുക്ക് പോകാൻ കഴിയുന്ന ഒരിടവുമില്ല (വാ. 7-12). ദാവീദ് എഴുതിയതുപോലെ, “ഞാൻ ... സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും’’ (വാ. 9-10). ജീവിതത്തിൽ നാം എവിടെയായിരുന്നാലും, പ്രാർത്ഥനയിൽ ദൈവത്തെ വിളിച്ചപേക്ഷിക്കുമ്പോൾ, അവൻ നമുക്കാവശ്യമായ സ്‌നേഹവും ജ്ഞാനവും മാർഗനിർദേശവും നൽകുമെന്ന അറിവിൽ നമുക്ക് ആശ്വാസം കണ്ടെത്താനാകും.

ദൈവത്തിൽ പ്രത്യാശിക്കുക

അവധിക്കാലം അടുത്തപ്പോൾ, ഓൺലൈൻ ഓർഡറുകളുടെ അഭൂതപൂർവമായ കുത്തൊഴുക്കു കാരണം പാക്കേജുകൾ എത്താൻ വൈകി. മെയിൽ ഡെലിവറിയുടെ വേഗതയിലുള്ള നിയന്ത്രണം ഞങ്ങൾക്കില്ലാത്തതിനാൽ എന്റെ കുടുംബം കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ താല്പര്യപ്പെട്ട ഒരു സമയം ഞാനോർക്കുന്നു. എന്നിരുന്നാലും, അതിവേഗ ഷിപ്പിംഗ് ഉൾപ്പെടുന്ന ഒരു അക്കൗണ്ടിനായി എന്റെ അമ്മ സൈൻ അപ്പ് ചെയ്തപ്പോൾ, ഈ പ്രതീക്ഷ മാറി. ഇപ്പോൾ രണ്ട് ദിവസത്തെ ഗ്യാരന്റി ഡെലിവറി ഉള്ളതിനാൽ, കാര്യങ്ങൾ വേഗത്തിൽ സ്വീകരിക്കാൻ ഞങ്ങൾ ശീലിച്ചിരിക്കുന്നു, കാലതാമസത്തിൽ ഞങ്ങൾ നിരാശരാകുന്നു.

തൽക്ഷണ സംതൃപ്തിക്ക് പരിചിതമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത്, കാത്തിരിപ്പ് ബുദ്ധിമുട്ടായിരിക്കും. എന്നാൽ ആത്മീയ മണ്ഡലത്തിൽ, ക്ഷമയ്ക്ക് ഇപ്പോഴും പ്രതിഫലമുണ്ട്. വിലാപങ്ങളുടെ പുസ്തകം എഴുതപ്പെട്ടപ്പോൾ, ബാബിലോണിയൻ സൈന്യം യെരൂശലേമിനെ നശിപ്പിച്ചതിൽ യിസ്രായേല്യർ വിലപിക്കുകയൈയിരുന്നു. അവർക്കു നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നു. എന്നിരുന്നാലും, അരാജകത്വത്തിനിടയിൽ, ദൈവം തന്റെ ആവശ്യങ്ങൾ നിറവേറ്റുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നതിനാൽ, താൻ അവനെ കാത്തിരിക്കുമെന്ന് എഴുത്തുകാരൻ ധൈര്യത്തോടെ ഉറപ്പിച്ചു (വിലാപങ്ങൾ 3:24). നമ്മുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരം വൈകുമ്പോൾ നാം ഉത്കണ്ഠാകുലരായിത്തീരുമെന്ന് ദൈവത്തിന് അറിയാം. ദൈവത്തിനായി കാത്തിരിക്കാൻ നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട് തിരുവെഴുത്ത് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. “അവന്റെ കരുണ തീർന്നു പോയിട്ടില്ല” (വാ. 22) എന്നതിനാൽ നാം ക്ഷയിച്ചുപോകുകയോ ഉത്ക്കണ്ഠാകുലരാകുകയോ ചെയ്യേണ്ടതില്ല. പകരം, ദൈവത്തിന്റെ സഹായത്താൽ നമുക്ക് “യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്കുവാൻ” (സങ്കീർത്തനം 37:7) കഴിയും. വാഞ്ഛകളോടും ഉത്തരം കിട്ടാത്ത പ്രാർത്ഥനകളോടും മല്ലിടുമ്പോഴും അവന്റെ സ്‌നേഹത്തിലും വിശ്വസ്തതയിലും ആശ്രയിച്ചുകൊണ്ട് നമുക്ക് ദൈവത്തിനായി കാത്തിരിക്കാം.

രക്ഷ എന്ന അത്‌ഭുതം

ബ്ലോഗർ കെവിൻ ലിന്നിന്റെ ജീവിതം തകർച്ചയുടെ വക്കിലായിരുന്നു. ഈയിടെ ഒരു ലേഖനത്തിൽ അയാൾ എഴുതി: "ഞാൻ ഒരു തോക്ക് എന്റെ തലക്ക് നേരെ ചൂണ്ടി... ദൈവത്തിന് പ്രകൃത്യാതീതമായ വിധത്തിൽ എന്റെ റൂമിലേക്കും ജീവിതത്തിലേക്കും കടന്നുവരേണ്ടി വന്നു. ഞാനിപ്പോൾ അറിയുന്നത് ദൈവത്തെയാണ് എന്ന് ആ നിമിഷത്തിൽ ഞാൻ കണ്ടെത്തുകയായിരുന്നു." ജീവൻ എടുക്കുന്നതിൽ നിന്നും ദൈവം ഇടപെട്ട് ലിന്നിനെ തടയുകയായിരുന്നു. ദൈവം അവന് ഉറച്ച ബോധ്യം നല്കി തന്റെ സ്നേഹ സാന്നിധ്യത്തിന്റെ അത്യാഗധമായ ഒരു ഓർമ്മ നൽകി. ലിൻ തനിക്ക് ദൈവവുമായിട്ടുണ്ടായ ഈ സമാഗമ അനുഭവത്തെ മൂടിവെക്കാതെ ലോകത്തോട് പങ്കുവെച്ചു. അതിനായി തന്റെയും മറ്റനേകരുടെയും ജീവിത രൂപാന്തര കഥ പങ്കുവെക്കുന്ന ഒരു യുട്യൂബ് ചാനൽ ആരംഭിച്ചു.

യേശുവിന്റെ സുഹൃത്തും അനുഗാമിയുമായിരുന്ന ലാസർ മരിച്ചപ്പോൾ യേശു എത്താൻ വൈകിയെന്ന് അനേകർ കരുതി ( യോഹന്നാൻ 11:32). യേശു എത്തുന്നതിന് നാല് ദിവസം മുൻപുതന്നെ ലാസറിനെ കല്ലറയിൽ വെച്ചു എങ്കിലും, ലാസറിനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ചു കൊണ്ട്, മനോവേദനയുടെ ആ സന്ദർഭത്തെ അവിടുന്ന് അത്ഭുതത്തിന്റേതാക്കി മാറ്റി (വാ. 3) . "വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്ന് ഞാൻ നിന്നോടു പറഞ്ഞില്ലയോ ?" (വാ . 40).

യേശു ലാസറിനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ചതുപോലെ നമുക്കും അവനിൽ പുതുജീവൻ വാഗ്ദാനം ചെയ്തിരിക്കുന്നു. സ്വന്തജീവൻ കുരിശിൽ യാഗമായി അർപ്പിച്ച് ക്രിസ്തു നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുകയും, നാം അവിടുത്തെ കൃപാ ദാനം സ്വീകരിച്ചാൽ നമുക്ക് പാപക്ഷമ സാധ്യമാക്കുകയും ചെയ്തു. നമ്മെ  നമ്മുടെ പാപത്തിന്റെ ദാസ്യത്തിൽ നിന്ന് സ്വതന്ത്രരാക്കുകയും, അവിടുത്തെ നിത്യസ്നേഹത്താൽ ജീവിതം നവീകരിക്കപ്പെടുകയും, നമ്മുടെ ജീവിതഗതി വ്യത്യാസപ്പെടുത്താൻ അവസരം നല്കപ്പെടുകയും ചെയ്തിരിക്കുന്നു.

ഉറച്ചു നിൽക്കുക

ഇന്ത്യയുടെ ചരിത്രത്തിൽ സ്ത്രീകൾക്കെതിരായ നിരവധി കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾ അവഗണിക്കപ്പെട്ടിരുന്നു. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഒരു പുതിയ വിശ്വാസിയായ പണ്ഡിത രമാഭായി, ഇത്തരം പ്രശ്‌നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനു പകരം തന്റെ വിശ്വാസം പ്രകടിപ്പിക്കാനും ആര്യ മഹിളാ സമാജ് എന്ന പ്രസ്ഥാനം ആരംഭിച്ച് പ്രശ്‌നത്തെ ധൈര്യപൂർവ്വം അഭിമുഖീകരിക്കാനും തീരുമാനിച്ചു. നിരവധി പ്രതിബന്ധങ്ങളും ഭീഷണികളും നേരിട്ടിട്ടും അവർ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വിമോചനത്തിനും വേണ്ടി അക്ഷീണം പ്രവർത്തിച്ചു. അവൾ ഒരിക്കൽ പറഞ്ഞതുപോലെ, “ദൈവത്തിനു പൂർണ്ണമായും സമർപ്പിക്കപ്പെട്ട ഒരു ജീവിതത്തിന് ഭയപ്പെടാനൊന്നുമില്ല, നഷ്ടപ്പെടാനൊന്നുമില്ല, പശ്ചാത്തപിക്കാനൊന്നുമില്ല.’’

പേർഷ്യയിലെ രാജ്ഞിയായ എസ്ഥേർ, തന്റെ ജനതയെ വംശഹത്യ ചെയ്യാൻ അനുവദിക്കുന്ന ഒരു നിയമത്തിനെതിരെ സംസാരിക്കാൻ മടിച്ചപ്പോൾ, അവൾ മിണ്ടാതിരുന്നാൽ അവളും അവളുടെ കുടുംബവും നശിച്ചുപോകുമെന്ന് അമ്മാവൻ മുന്നറിയിപ്പ് നൽകി (എസ്ഥേർ 4:13-14). ധീരത പുലർത്താനും നിലപാടെടുക്കാനുമുള്ള സമയമാണിതെന്ന് അറിയാമായിരുന്ന മൊർദെഖായി ചോദിച്ചു, “ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം?’’ (വാ. 14). നാം വിളിക്കപ്പെടുന്നത് അനീതിക്കെതിരെ ശബ്ദമുയർത്താനായാലും, അല്ലെങ്കിൽ നമ്മെ വിഷമിപ്പിച്ച ആരോടെങ്കിലും ക്ഷമിക്കുന്നതിനായാലും, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ദൈവം നമ്മെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയില്ലെന്ന് ബൈബിൾ ഉറപ്പു നൽകുന്നു (എബ്രായർ 13:5-6). നമുക്ക് ഭയം തോന്നുന്ന നിമിഷങ്ങളിൽ സഹായത്തിനായി നാം ദൈവത്തിലേക്കു നോക്കുമ്പോൾ, നമ്മുടെ ദൗത്യം പൂർത്തീകരിക്കുന്നതിനായി അവൻ നമുക്കു “ശക്തിയും സ്‌നേഹവും സ്വയ-ശിക്ഷണവും’’ നൽകും (2 തിമൊഥെയൊസ് 1:7).

ദൈവത്തിലുള്ള ദൃഢവിശ്വാസം

2020 ൽ ഇന്ത്യയിലുള്ള മുതിർന്നവരുടെ ഇടയിൽ നടത്തിയ ഒരു പഠനത്തിൽ, ഇന്ത്യക്കാരുടെ സ്ക്രീൻ ടൈം ( ടി.വിയുടെയും ഫോണിന്റെയും മറ്റും സ്ക്രീനിന് മുൻപിൽ ചിലവഴിക്കുന്ന സമയം) 2 മണിക്കൂറിൽ നിന്ന് 4.5 മണിക്കൂറായി ഉയർന്നു എന്ന് കണ്ടെത്തി. സത്യസന്ധമായി പറയട്ടെ, ഈ കണക്കുകൾ തികച്ചും സത്യസന്ധമാണ്. കാരണം, ഓരോ ദിവസവും ഗൂഗിളിൽ തിരയുവാനും, സന്ദേശങ്ങൾ പരിശോധിക്കുവാനും മറുപടി നൽകുവാനും, കോളുകൾ വിളിക്കുവാനും നാം ഒരുപാട് സമയം ചിലവഴിക്കുന്നു. നമ്മിൽ പലരും നമ്മുടെ ഇത്തരം ഉപകരണങ്ങളിലേക്ക് തുടർമാനമായി നോക്കാറുണ്ട്. അവ നൽകുന്ന ദൃഢവിശ്വാസമാണ് നമ്മെ കാര്യങ്ങൾ ക്രമത്തിൽ, കാര്യജ്ഞാനത്തോടെ, സമയോചിതമായി ചെയ്യാൻ നമ്മെ സഹായിക്കുന്നത്.

യേശുവിലെ വിശ്വാസികൾ എന്ന നിലയിൽ നമുക്ക് ഒരു സ്മാർട്ഫോണിനെക്കാൾ മികച്ച പരിമിതിയില്ലാത്ത വിഭവങ്ങൾ ഉണ്ട്. ദൈവം നമ്മെ അഗാധമായി സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു, നാം നമ്മുടെ ആവശ്യങ്ങളുമായി തന്നിലേക്ക് ചെല്ലണമെന്ന് താൻ ആഗ്രഹിക്കുന്നു. ബൈബിൾ പറയുന്നു, "അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു" (1 യോഹന്നാൻ 5:14). നാം പ്രാർത്ഥിക്കുമ്പോൾ ദൃഢനിശ്ചയം നമുക്കുണ്ടാകും. ദൈവവചനം വായിക്കുകയും നമ്മുടെ ഹൃദയത്തിൽ സംഗ്രഹിക്കുകയും ചെയ്യുമ്പോൾ അവിടുന്ന് നമുക്ക് വേണ്ടി മുൻകരുതിയിരിക്കുന്ന സമാധാനം, ജ്ഞാനം, വിശ്വാസം (വാ.15) എന്നീ കാര്യങ്ങൾക്കായി നമുക്ക് ദൃഢവിശ്വാസത്തോടെ പ്രാർത്ഥിക്കുവാൻ കഴിയും.

ചിലപ്പോൾ നമ്മുടെ സാഹചര്യം മാറാതിരിക്കുമ്പോൾ ദൈവം നമ്മെ കേൾക്കുന്നില്ലെന്ന് തോന്നാം. എന്നാൽ നമ്മുടെ ഏതു സാഹചര്യങ്ങളിലും തുടർമാനമായി ദൈവത്തിൽ ആശ്രയിക്കുന്നതിലൂടെ നാം ആത്മവിശ്വാസം കെട്ടിപ്പടുക്കുന്നു (സങ്കീർത്തനം 116:2). നാം ആഗ്രഹിക്കുന്നതെല്ലാം അങ്ങനെതന്നെ നമുക്ക് ലഭിച്ചേക്കില്ലെങ്കിലും, അവൻ തക്കസമയത്ത് നമുക്ക് ആവശ്യമുള്ളത് നൽകുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു. ഇത് വിശ്വാസത്തിൽ വളരാൻ നമ്മെ സഹായിക്കുന്നു,

സേവനത്തിനായി ഒരു ഹൃദയം

ന്യൂ മെക്സിക്കോയിൽ ഒരു പ്രദേശത്ത്, ഓരോ മാസവും പരിസരവാസികൾക്ക് 24,000 പൗണ്ടിലധികം സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്ത് അവരുടെ സമൂഹത്തെ പിന്തുണയ്ക്കുന്ന ഒരു ശുശ്രൂഷയുണ്ട്. അതിന്റെ നേതാവ് പറഞ്ഞു, “ആളുകൾക്ക് ഇവിടെ വരാം, ഞങ്ങൾ അവരെ സ്വീകരിക്കുകയും അവർ എവിടെയായിരുന്നാലും അവരെ സമീപിക്കുകയും ചെയ്യും. അവരുടെ പ്രായോഗിക ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് അവരുടെ ആത്മീയ ആവശ്യങ്ങൾ അഭിമുഖികരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. . ." ക്രിസ്തു വിശ്വാസികളെന്ന നിലയിൽ നമുക്കു നൽകപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങൾ, നമ്മുടെ ചുറ്റുമുള്ള സമൂഹത്തെ തന്നിലേക്ക് അടുപ്പിക്കുവാൻ ഉപയോഗിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ദൈവത്തിന് മഹത്വം നൽകുന്ന സേവനങ്ങൾക്കായി നമ്മുടെ ഹൃദയത്തെ എങ്ങനെ ഒരുക്കുവാൻ കഴിയും?
ദൈവം നൽകിയ അനുഗ്രഹങ്ങൾ, മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ എങ്ങനെ ഉപയോഗിക്കണമെന്ന് കാണിച്ചുതരുവാൻ ദൈവത്തോട് ആവശ്യപ്പെടുന്നതിലൂടെ (1 പത്രോ. 4:10), സേവനത്തിന്റെ ഒരു ഹൃദയം വികസിപ്പിക്കുവാൻ നമുക്ക് കഴിയും. അങ്ങനെ, നമുക്കു ലഭിച്ച അനുഗ്രഹ സമൃദ്ധി, "ദൈവത്തിന് അനവധി സ്തോത്രം വരുവാൻ കാരണം ആകും" (2 കൊരി. 9:12).
മറ്റുള്ളവരെ സേവിക്കുന്നത് യേശുവിന്റെ ശുശ്രൂഷയുടെ ഒരു പ്രധാന ഭാഗമായിരുന്നു. അവൻ രോഗികളെ സുഖപ്പെടുത്തുകയും വിശക്കുന്നവർക്ക് ഭക്ഷണം നൽകുകയും ചെയ്തപ്പോൾ, അനേകർ ദൈവത്തിന്റെ നന്മയും സ്നേഹവും അറിയുകയായിരുന്നു. നമ്മുടെ സമൂഹങ്ങളെ പരിപാലിക്കുന്നതിലൂടെ, നമ്മൾ അവന്റെ ശിഷ്യത്വ മാതൃക പിന്തുടരുന്നു. നമ്മുടെ പ്രവൃത്തികളിലൂടെ നാം ദൈവസ്നേഹം പ്രകടിപ്പിക്കുമ്പോൾ, "അവർ ദൈവത്തെ മഹത്വപ്പെടുത്തും" (വാ. 13) എന്ന്, ദൈവത്തിന്റെ ജ്ഞാനം നമ്മെ ഓർമ്മിപ്പിക്കുന്നു. സേവനം ആത്മസംതൃപ്തിക്കല്ല, മറിച്ച് ദൈവസ്നേഹത്തിന്റെ വ്യാപ്തിയും, അവൻ പ്രവർത്തിക്കുന്ന അത്ഭുതകരമായ വഴികളും, അവന്റെ നാമം വിളിക്കപ്പെട്ടവരിൽക്കൂടി ലോകത്തെ കാണിക്കുവാനാണ്.

വിശ്വാസത്തിലുള്ള വളർച്ച

എന്റെ കൃഷി പരീക്ഷണങ്ങളുടെ തുടക്കത്തിൽ, ഞാൻ എന്നും രാവിലെ എഴുന്നേറ്റ് തോട്ടത്തിലേക്ക് ഓടും, വിത്തുകൾ മുളച്ചോ എന്ന് നോക്കാൻ. ഒന്നുമായില്ല. പിന്നീട് ഇന്റർനെറ്റിൽ “വേഗത്തിൽ ചെടികൾ വളർത്തുന്നതിനെക്കുറിച്ച് “പരിശോധിച്ചപ്പോൾ മനസ്സിലായി; ഒരു ചെടിയുടെ ജീവിത ചക്രത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് വിത്ത് മുളക്കുന്ന ഘട്ടമാണെന്ന്. തിരക്കുകൂട്ടിയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ, കുഞ്ഞു നാമ്പുകൾ മണ്ണിലൂടെ പൊരുതി സൂര്യനു നേരെ മുളച്ചുവരുന്നതും മാറുന്ന കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമൊക്കെ വിലമതിക്കാനായി. അവസാനം ആഴ്ചകൾ ക്ഷമയോടെ കാത്തിരുന്ന് പച്ച നാമ്പുകൾ മുളപൊട്ടുന്നത് ആസ്വദിക്കാൻ സാധിച്ചു.

പലപ്പോഴും നമുക്ക് വിജയങ്ങളെയും നേട്ടങ്ങളെയും വളരെ വേഗം അഭിനന്ദിക്കാൻ കഴിയും, എന്നാൽ സ്വഭാവഗുണങ്ങൾ രൂപപ്പെടുന്നത് സമയമെടുത്തും സംഘർഷങ്ങലൂടെയുമാണെന്ന് അംഗീകരിക്കാതെയും പോകും. “വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ” “അത് അശേഷം സന്തോഷം എന്ന് എണ്ണുവിൻ” (യാക്കോബ് 1:2) എന്ന് യാക്കോബ് പഠിപ്പിക്കുന്നു. പരീക്ഷകളെക്കുറിച്ച് സന്തോഷിക്കാൻ എന്തിരിക്കുന്നു?

ദൈവം നമ്മെ എന്തായിരിക്കുവാൻ വിളിച്ചിരിക്കുന്നുവോ അങ്ങനെ ആക്കിത്തീർക്കുന്ന പ്രക്രിയയിൽ നമ്മെ ചിലപ്പോൾ പ്രയാസങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും കടത്തി വിട്ടേക്കാം. പരീക്ഷകളെ അതിജീവിച്ച്, നമ്മൾ “ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും” (വാ. 4) ആയിത്തീരുന്നതു കാണാൻ ദൈവം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. യേശുവിൽ അടിയുറച്ചവരായി, നമുക്ക് ഏത് പ്രതിസന്ധിയിലും സ്ഥിരതയോടെ നിലനിന്ന്, ശക്തരായി വളർന്ന്, അവസാനം ആത്മാവിന്റെ ഫലം ജീവിതത്തിൽ നിറയുന്നവരായിരിക്കാം (ഗലാത്യർ 5:22-23). ഓരോ ദിവസവും നമുക്ക് വളർച്ചക്ക് അനിവാര്യമായ പോഷണം അവന്റെ ജ്ഞാനം പ്രദാനം ചെയ്യും (യോഹന്നാൻ 15:5).

​​അനിശ്ചിതത്വം കൈകാര്യം ചെയ്യുക

പേപ്പർ-ടവലുകൾ മുതൽ ലൈഫ് ഇൻഷുറൻസ് വരെ വിശാലമായ തിരഞ്ഞെടുപ്പുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. 2004-ൽ ഒരു മനഃശാസ്ത്രവിദഗ്ദ്ധൻ"ദ പാരഡോക്സ് ഓഫ് ചോയ്സ്" എന്ന പേരിൽ ഒരു പുസ്തകം എഴുതി.തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം പ്രധാനമാണെങ്കിലും വളരെയധികം തിരഞ്ഞെടുപ്പുകൾ അതിഭാരത്തിനുംഅനിശ്ചിതത്വത്തിനുംഇടയാക്കുമെന്ന് അദ്ദേഹം വാദിച്ചു. ഏതു പേപ്പർ-ടവൽ വാങ്ങിക്കണമെന്ന് തീരുമാനിക്കുമ്പോൾ തീർച്ചയായും അപകടസാദ്ധ്യത കുറവാണെങ്കിൽ, നമ്മുടെജീവിതത്തെ ബാധിക്കുന്ന പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ നിശ്ചയമില്ലായ്മ ഉണ്ടാകുന്നതു അപകടകരമാണ്. പക്ഷേ, നമുക്കെങ്ങനെ അനിശ്ചിതത്വം മറികടന്ന്, യേശുവിനുവേണ്ടി ജീവിക്കുന്നതിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ കഴിയും?

ക്രിസ്തുവിലുള്ള വിശ്വാസികൾ എന്ന നിലയിൽ, ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ അഭിമുഖീകരിക്കുമ്പോൾ ദൈവത്തിന്റെ ജ്ഞാനം അന്വേഷിക്കുന്നതു സഹായകരമാണ്. ജീവിതത്തിന്റെ ചെറുതോ വലുതോ ആയ എന്തിലെങ്കിലും തീരുമാനമെടുക്കുമ്പോൾ, "പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്" (സദൃശ.3:5) എന്ന്, തിരുവെഴുത്ത് നമ്മെ ഓർപ്പിക്കുന്നു. നാം നമ്മുടെ സ്വന്തം നിർണ്ണയത്തിൽ ആശ്രയിക്കുമ്പോൾ, ഒരു സുപ്രധാന വിശദാംശം ശ്രദ്ധിക്കാതിരുന്നതിനെകുറിച്ചോ, തെറ്റായ തിരഞ്ഞെടുപ്പ് നടത്തിയതിനെക്കുറിച്ചോപിന്നീട് ആകുലപ്പെടുവാൻ സാദ്ധ്യതയുണ്ട്. എന്നാൽനാം ദൈവത്തിങ്കലേക്ക് നോക്കുമ്പോൾ, “അവൻ (നമ്മുടെ) പാതകളെ നേരേയാക്കും”(വാ.6). നമ്മുടെ ദൈനംദിന ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ അവൻ നമുക്ക് വ്യക്തതയും സമാധാനവും നൽകും.

തീരുമാനങ്ങളുടെ ഭാരം നമ്മെ തളർത്തുകയോ കീഴ്പ്പെടുത്തി കളയുകയോ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. പ്രാർത്ഥനയിൽ നമ്മുടെ ആശങ്കകൾ അവനിലേക്ക് കൊണ്ടു വരുമ്പോൾ അവൻ നൽകുന്ന ജ്ഞാനത്തിലും നിർദ്ദേശത്തിലും നമുക്ക് സമാധാനം കണ്ടെത്താൻ കഴിയും.

ദൈവത്തിൽമാത്രം ശ്രദ്ധ

ബാലെനടികളും സമകാലിക നർത്തകരും ഒരുപോലെ ചെയ്യുന്ന മനോഹരമായ ഒരു സ്പിൻ ആണ് പിറൗട്ട് (PIROUETTE). കുട്ടിക്കാലത്ത്, എന്റെ ബാലെനൃത്തക്ലാസ്സിൽ പമ്പരംപോലെ ചുറ്റിക്കറങ്ങുന്ന പിറൗട്ടുകൾ ചെയ്യാൻ ഞാൻ ഇഷ്ടപ്പെട്ടു, തല കറങ്ങുകയും നിലത്തു വീഴുകയും ചെയ്യുന്നതുവരെ ഞാൻ കറങ്ങിക്കൊണ്ടിരുന്നു. എന്നാൽ പ്രായമായപ്പോൾ, എന്റെ ബാലൻസ് നിലനിർത്തുവാനും എന്നെ നിയന്ത്രിക്കുവാനും ഞാൻ പഠിച്ച ഒരു ട്രിക്ക് ആയിരുന്നു "സ്പോട്ടിംഗ്" - ഓരോ തവണ ഞാൻ ഒരു മുഴുവൃത്തം കറങ്ങുമ്പോഴും എന്റെ കണ്ണുകൾ ഒരൊറ്റ പോയിന്റിലേക്ക്  തിരിച്ചുകൊണ്ടുവരുവാനുള്ള ഒരു ഉപായം ആയിരുന്നു അത്. ഒരൊറ്റഫോക്കൽപോയിന്റിൽശ്രദ്ധകേന്ദ്രീകരിക്കാൻകഴിഞ്ഞതോടെഎനിക്ക്മനോഹരമായ ഫിനിഷോടെ പിറൗട്ട് ചെയ്യുവാനായി. 

നാമെല്ലാവരും ജീവിതത്തിൽ പല ചുറ്റിത്തിരിവുകളും അഭിമുഖീകരിക്കുന്നു. നമ്മുടെ ചുറ്റുമുള്ള വിവിധ പ്രശ്നങ്ങളിലേക്ക് നാം നോക്കിയാൽ, നമുക്കതു തലകറക്കം സമ്മാനിക്കുകയും അതു കൈകാര്യം ചെയ്യാനാവാതെ നാം താഴെ വീഴുകയും ചെയ്യും. എന്നാൽ,ബൈബിൾ നമ്മെ ഓർമ്മിപ്പിക്കുന്നു, നമ്മുടെ മനസ്സിന്റെ ശ്രദ്ധ ദൈവത്തിൽ മാത്രം കേന്ദ്രീകരിക്കുകയാണെങ്കിൽ, അവൻ നമ്മെ "തികഞ്ഞ സമാധാനത്തിൽ" നിലനിർത്തും (യെശയ്യാവ് 26: 3). ജീവിതത്തിൽ എത്രമാത്രം തിരിവുകളുണ്ടായാലും, നമ്മുടെ പ്രശ്നങ്ങളിലും പരിശോധനകളിലും ദൈവം നമ്മോടൊപ്പമുണ്ടെന്ന ഉറപ്പിൽ, ശാന്തമായി തുടരാനാകുമെന്നതാണ് നമുക്ക് പൂർണ്ണസമാധാനം നല്കുന്നത്. അവൻ "ശാശ്വതമായ പാറ" ആണ് (26:4). അവനാണ് നമ്മുടെ കണ്ണുകൾ ഉറപ്പിക്കാനുള്ള ആത്യന്തിക ‘ഫോക്കൽ പോയിന്റ്’ - കാരണം അവൻ മാറ്റമില്ലാത്തവനാണ്. 

ഓരോ ദിവസവും കടന്നുപോകുമ്പോഴും, പ്രാർഥനയിൽ അവന്റെ അടുക്കൽ ചെല്ലുമ്പോഴും, തിരുവെഴുത്തുകളിൽ അവന്റെ വാഗ്ദാനങ്ങൾ പഠിക്കുമ്പോഴും, നമുക്ക് അവനിലേക്ക് നോക്കാം. ജീവിതത്തിലുടനീളം മനോഹരമായി നീങ്ങാൻ സഹായിക്കുന്നതിന് നമുക്ക് നമ്മുടെ നിത്യമായ പാറയായ ദൈവത്തിൽ ആശ്രയിക്കാം.

അഭിപ്രായവ്യത്യാസത്തെ കൈകാര്യം ചെയ്യുമ്പോൾ

സമൂഹമാധ്യമങ്ങളിലെ അതികായകരായ റ്റ്വിറ്റർ ലോകമെമ്പാടുമുള്ള ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ ചെറിയ ശബ്ദ ശകലങ്ങളിലൂടെ പ്രകടിപ്പിക്കുവാനുള്ള ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി. എന്നാൽ, തങ്ങൾക്ക് അംഗീകരിക്കാനാവാത്ത അഭിപ്രായങ്ങളും ജീവിത ശൈലികളും ഉള്ളവരെ അധിക്ഷേപിക്കാനായി ആളുകൾ റ്റ്വിറ്ററിനെ ഉപയോഗപ്പെടുത്തി തുടങ്ങിയതോടെ ഈ ഫോർമുല കൂടുതൽ സങ്കീർണ്ണമായി. എപ്പോൾ ആ പ്ലാറ്റ്ഫോമിൽ ലോഗ് ഓൺ ചെയ്തു കയറിയാലും ആരുടെയെങ്കിലും പേര് “ട്രെന്റിങ്ങ്’’ ആയിരിക്കും. ആ പേരിൽ ക്ലിക്ക് ചെയ്താൽ ഉയർന്നുവന്ന ഏതു വിവാദത്തെക്കുറിച്ചും ദശലക്ഷക്കണക്കിന് ആളുകൾ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് നിങ്ങൾക്ക് കാണാം.

ധരിക്കുന്ന വസ്ത്രം മുതൽ ആളുകൾ മുറുകെപ്പിടിക്കുന്ന വിശ്വാസം വരെ എല്ലാത്തിനേയും പരസ്യമായി വിമർശിക്കാൻ നാം പഠിച്ചു. എന്നാൽ, നമ്മെ യേശുവിലെ വിശ്വാസികളായി വിളിച്ച ദൈവവുമായി ചേരാത്തതാണ് വിമര്‍ശനാത്മകമായ സ്നേഹമില്ലാത്ത മനോഭാവം എന്നതാണ് യാഥാർത്ഥ്യം. അഭിപ്രായവ്യത്യാസങ്ങളെ കൈകാര്യം ചെയ്യേണ്ട സമയങ്ങൾ നമുക്ക് ഉണ്ടാകാമെങ്കിലും വേദപുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നത്, വിശ്വാസികളെന്ന നിലയിൽ നാം എല്ലായ്പ്പോഴും “മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ“(കൊലൊസ്സ്യർ 3:12) എന്നിവയോടെ പെരുമാറണം എന്നാണ്. നമ്മുടെ ശത്രുക്കളെപ്പോലും കഠിനമായി വിമർശിക്കുന്നതിനു പകരം, "അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ" (വാ. 12, 13) എന്നതാണ് ദൈവം നമ്മെ ഉദ്ബോധിപ്പിക്കുന്നത്.

നാം യോജിക്കുന്ന ജീവിത ശൈലിയും വിശ്വാസങ്ങളും ഉള്ളവരോടു മാത്രമായി ഒതുങ്ങേണ്ടതല്ല ഈ ഇടപെടൽ. വിഷമകരമാണെങ്കിലും, അവന്റെ സ്നേഹത്താൽ നാം വീണ്ടെടുക്കപ്പെട്ടു എന്ന തിരിച്ചറിവിൽ, ക്രിസ്തു നമ്മെ നടത്തുന്നതു പോലെ നാം കണ്ടുമുട്ടുന്ന എല്ലാവറിലേക്കും കൃപയും സ്നേഹവും വ്യാപിപ്പിക്കാം.